രാജ്യം കടന്ന് പോകുന്നത് കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെ: പ്രൊഫ. ജയന്തി ഘോഷ്

രാജ്യം ഇന്ന് കടന്ന് പോകുന്നത് കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെയെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും ജെ.എൻ.യു സെന്റർ ഫോർ ഇക്കണോമിക്സ് സ്റ്റഡീസ് ആന്റ് പ്ലാനിംങ്ങ് ചെയർപേഴ്സണുമായ പ്രൊഫ. ജയന്തി ഘോഷ്. സ്റ്റേറ്റ് പബ്ലിക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെ‍ഡ‍റേഷന്റെ അഞ്ചാം സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് ഇന്ത്യൻ സാമ്പത്തിക മാന്ദ്യവും മുതലാളിത്ത പ്രതിസന്ധിയും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയാിരുന്നു അവർ.

പൗരത്വനിയമം തീക്കളം ആയ അവസ്ഥയാണ് രാജ്യ തലസ്ഥാനത്ത്. ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികളെ ക്യാംപസിൽ കയറിയാണ് പൊലീസ് നേരിട്ടത്. നിരവധി വിദ്യാർഥികൾക്ക് പോലീസ് അതിക്രമത്തിൽ പരിക്കേറ്റു. ഇത്തരത്തിൽ അസാധാരണമായ സംഭവങ്ങളാണ് രാജ്യത്തിന്റെ പല ഭാഗത്തും വ്യാപിച്ചു കൊണ്ട് ഇരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

രാജ്യത്തെ സാമ്പത്തിക രം​ഗം ഇന്ന് അതീവ ​ഗുരുതരാവസ്ഥയാലാണ്. സമീപകാലത്ത് ഇന്ത്യൻ സാമ്പത്തിക രംഗം നേരിടുന്ന തകർച്ചയാണ് വിദേശനിക്ഷേപകരെ രാജ്യത്തുനിന്ന് അകറ്റുന്നത്. 2013 മുതൽക്കുള്ള ഏറ്റവും മോശം അവസ്ഥയിലേക്ക് സാമ്പത്തികസ്ഥിതി മുന്നോട്ട് പോയി. സ്വകാര്യ കുത്തകകളുടെ വളർച്ചയ്ക്ക് തടസ്സംനിൽക്കുന്നത് പൊതുമേഖലകളാണ്. ഇത് ഇല്ലാതാക്കാനാണ് കേന്ദ്രം പൊതുമേഖലാസ്ഥാപനങ്ങൾ വിൽക്കുന്നത്. കോർപ്പറേറ്റുകളും രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥമേധാവികളും ഒന്നിക്കുന്ന കൂട്ടുകെട്ടാണ് പുതിയ കാലത്ത് സമ്പത്ത് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത്. വർഗസമരത്തിലൂടെ അല്ലാതെ രാജ്യത്തെ മാറ്റാൻ കഴിയില്ല. മാറ്റത്തിന് കാതോർക്കുന്ന ജനത്തെ വർഗസമരത്തിലേക്ക് നയിക്കാൻ സാധിക്കണമെന്നുംഅവർ പറഞ്ഞു.

രാജ്യത്ത് പുതിയ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്.എന്താണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെന്നും എങ്ങനെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വേണ്ടതെന്നും അറിഞ്ഞായിരിക്കണം ഇനി ഒരു മാറ്റം കൊണ്ടു വരേണ്ടത്. ഭരണ നേതൃത്വത്തിനും അതില്‍ വ്യക്തമായ ധാരണ വേണം. ഇന്ത്യയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്‍റെ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയെ തളർത്തി. ആഗോള സമ്പദ്‍വ്യവസ്ഥ കൂടുതല്‍ ഉയരത്തിലേക്ക് കുതിക്കുന്നതിന് ഇടയ്ക്ക് ആണ് ഇന്ത്യയുടെ വീഴ്ച്ച. 2012 മുതല്‍ 2016 വരെ ഇന്ത്യ അതിവേഗ വളര്‍ച്ച പ്രകടിപ്പിച്ചിരുന്നു. അതിനിടയില്‍ നോട്ട് നിരോധനവും ജിഎസ്ടിയും വന്നതോടെ ഇന്ത്യയുടെ വളര്‍ച്ചയെ അത് ഗുരുതരമായി ബാധിച്ചു. കർഷകർക്ക് വേണ്ടത്ര സഹായം കിട്ടാത്തതും കാർഷിക മേഖലയിലെ തളർച്ചയും സാമ്പത്തിക വളർച്ചക്ക് വളരെ ദോഷം ചെയ്യുന്നതാണ്. തൊഴിവസരങ്ങൾ സൃഷ്ടിക്കാതെ തൊഴിലില്ലായ്മ രാജ്യത്ത് കൂടി കൂടി വരുകയാണെന്ന് പ്രൊഫ. ജയന്തി ഘോഷ് അഭിപ്രായപ്പെട്ടു